Friday 26 January 2018

പ്രൊഫൈൽ പിക്ചർ മാറ്റി രാജ്യസ്നേഹം പ്രകടിപ്പിക്കാനൊന്നും ഉദ്ദേശമില്ലാത്തതു കൊണ്ട് പറയാനുള്ളതങ്ങു പറഞ്ഞേക്കാം.

പാതിവെന്ത ഒരു ജനതയ്ക്ക് ലഭിച്ച മട്ടൻ ബിരിയാണിയാണ് ഇന്ത്യൻ ഭരണഘടന. വർഷം 67 കഴിഞ്ഞിട്ടും ആ ബിരിയാണി കഴിക്കാനുള്ള വേവ് ഈ ജനതക്കായിട്ടില്ല എന്നത് വേദനാജനകമാണ്. റേഷൻ വിഹിതത്തെ കുറിച്ച് സംസാരിക്കാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൻ പോകുന്നത് കാണുമ്പോൾ മനയ്ക്കലെ അരി തീർന്നതിനു നാടുവാഴിയെ മുഖം കാണിക്കാൻ പോകുന്ന കാരണവരെ ഓർമ്മവരുന്ന മാനസികാവസ്ഥ ഉള്ളത് സംഘികൾക്ക് മാത്രമല്ല ഇവിടുത്തെ പൊതുബോധം അത്തരത്തിലാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസം എന്താണെന്നൊക്കെ പൊതുബോധം മനസിലാക്കാൻ ഇനിയും ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടി വരും. “കാശ് നൽകാതെ “ സർക്കാരിൽ നിന്നും ലഭിക്കുന്ന സേവനങ്ങളും ഉൽപ്പന്നങ്ങളും സൗജന്യവും ഔദാര്യവും അല്ല അവകാശങ്ങൾ ആണെന്ന് ഈ ജനത മനസിലാക്കി എടുക്കാൻ കാലങ്ങളെടുക്കും.

ഇന്ത്യ എന്നത് പൊളിറ്റിക്കലി 1950 ജനുവരി 26 ന് നിലവിൽവന്ന എഴുതപ്പെട്ട ഒരു ഭരണഘടനയാൽ മാത്രം നിർവചിക്കപ്പെട്ടിട്ടുള്ള ഒരു പരമാധികാര രാഷ്ട്രമാണ് മറ്റൊരു തരത്തിൽ പറഞ്ഞാൽ സാങ്കേതികമായി ഈ ഭരണഘടന നടപ്പിലാക്കാനുള്ള ഒരു സംവിധാനമാണ് ഇന്ത്യ എന്ന രാഷ്ട്രം. സർക്കാരും പോലീസും പട്ടാളവും കോടതികളും ഒക്കെ അത് നടപ്പിലാക്കാൻ വേണ്ടി ഭരണഘടന സ്വയം വിഭാവനം ചെയ്തു പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങൾ മാത്രം. ആത്യന്തികമായി രാജ്യ സ്നേഹവും ദേശഭക്തിയുമൊക്കെ എത്തി നിൽക്കേണ്ടതും ആ “വിഗ്രഹത്തിലാണ് “ അല്ലാതെ ഇടയിലുള്ള പൂജാരിമാരിലല്ല. എന്നാല്‍ ഇത് മാറ്റമുണ്ടാകാന്‍ പാടില്ലാത്ത വിഗ്രഹല്ല നിരന്തരം ഇതേ ജനാധിപത്യ സംവിധാനങ്ങളില്‍ കൂടി ഭരണഘടന റീസ്ട്രക്ചര്‍ ചെയ്യപ്പെടുന്നുണ്ട്.

നെഹ്രുവിനു ശേഷം ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾക്ക് വലിയ വിലയൊന്നും നൽകാത്ത ഒരു കൂട്ടം ഭരണാധികാരികളിൽ കൂടി കൈമാറി വന്നപ്പോളും,അതിൽ ജനസംഘവും ഇന്ദിരയും ബിജെപി യും പോലുള്ള ദുരന്തങ്ങള്‍ ഒക്കെ ഉള്ളപ്പോഴും ഈ രാജ്യത്തെ ഇങ്ങനെ പൊതിഞ്ഞു സംരക്ഷിച്ചു പിടിച്ചത് അംബേദ്‌കറും ഭരണഘടനാ നിര്‍മാണ സഭയും വിഭാവനം ചെയ്ത ആ വിശുദ്ധ പുസ്തകമാണ്. 31% വോട്ട് മാത്രം നേടിയ പാർട്ടിയെ മുഴുവൻ പേരുടെയും സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്നതും ലോകത്തിലെ തന്നെ ഏറ്റവും വലിയ എഴുതപ്പെട്ട ആ ഭണഘടനയാണ്. ⅔ ഭൂരിപക്ഷം നേടി ലോക്സഭയിൽ എത്തിയിട്ടും 56ഇഞ്ച്‌ നെഞ്ചുമായി മോഡിക്ക് ഈ രാഷ്ട്രത്തിന്റെ മൂല്യങ്ങളെ ഒന്ന് സ്പർശിക്കാൻ പോലും കഴിയാത്തത് ഇതേ ഭരണഘടന നൽകുന്ന കെട്ടുറപ്പ്കൊണ്ടാണ്.

ഇനി “ദേശസ്നേഹികളായ” സംഘികളോട്, നിങ്ങൾ പിന്തുടരുന്ന ആശയങ്ങളുടെ എല്ലാം എതിർ വാദങ്ങൾ കാണാൻ നിങ്ങൾ കമ്മ്യൂണിസ്റ്റ് മാന്യുഫെസ്റ്റൊ ഒന്നും പരതേണ്ട, ഇന്ത്യൻ ഭരണഘടനയുടെ ഒരു ക്യാപ്സൂള്‍ പതിപ്പ് എടുത്തു വായിച്ച് നോക്കിയാൽ മതി. അന്ധവിശ്വാസത്തിനെതിരെയും ശാസ്ത്രബോധം വളർത്താനും പ്രവർത്തിക്കേണ്ടത് ഒരു പൗരന്റെ കടമയായി പറയുന്നുണ്ട് അതിൽ. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് അത് സംസാരിക്കുന്നുണ്ട്. സ്ത്രീകളുടെ സമത്വത്തെകുറിച്ച് അത് വാചാലമാകുന്നുണ്ട്. സഹിഷ്ണുതയാണ് അത് പഠിപ്പിക്കാൻ ശ്രമിക്കുന്നത്. അതൊന്നെടുത്തു വായിച്ച് നോക്കിയാൽ മറ്റുള്ളവരോട് പാകിസ്ഥാനിൽ പോകാൻ പറയുന്ന നിങ്ങൾ ഇവിടെ ജീവിക്കാൻ യോഗ്യരാണോ എന്ന് സ്വയം സംശയം തോന്നും.

ദേശീയഗാനം കേൾക്കുമ്പോൾ രോമം എഴുന്നേറ്റു നിന്നതുകൊണ്ടോ പട്ടാളക്കാരനു സല്യൂട്ട് അടിച്ചത് കൊണ്ടോ നാഴിയ്ക്കു നാൽപ്പതുവട്ടം ഭാരത് മാതാ കീ വിളിച്ചത് കൊണ്ടോ ഒന്നും രാജ്യസ്നേഹി ആകില്ല . അതിനു മിനിമം ഈ രാജ്യം എന്ന സംവിധാനം എന്താണെന്ന് മനസിലാക്കണം, അത് മനസിലാക്കിയാൽ നിങ്ങൾക്കൊരിക്കലും അതിനെ സ്നേഹിക്കാൻ കഴിയുമെന്നു തോന്നുന്നില്ല.

1986ലെ ബിജോയ്‌ ഇമ്മാനുവേൽ, ദേശീയ ഗാന കേസിൽ സുപ്രീം കോടതി പറഞ്ഞത് ഓർമിപ്പിച്ചങ്ങു നിർത്തിയേക്കാം.

"Our tradition teaches tolerance

Our philosophy preaches tolerance

Our constitution practices tolerance

Let us not dilute it "